Wednesday, July 26, 2006

ചെറുക്കന്‍കാണല്‍

പണമാണു കൊതിപ്പതമ്മയെങ്കില്‍
മണവാളന്നു പുകള്‍ കൊതിയ്ക്കുമച്ഛന്‍
തറവാടിനു മേന്മവേണമുറ്റോര്‍-
ക്കുരുവത്തിന്നഴകേ കൊതിപ്പു പെണ്ണാള്‍


"ശ്രുതമിച്ഛന്തി പിതരഃ..." എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Tuesday, July 25, 2006

പല്ലും നാവും

പല്ലുകള്‍ നാവൊടു ചൊല്ലുകയായ്‌, "നീ
തെല്ലുകുറച്ചുരിയാടുക തോഴാ
വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാല്‍
തല്ലുകളേറ്റു കൊഴിഞ്ഞിടുമെങ്ങള്‍"

"ഇതി പ്രാര്‍ത്ഥയതേ ദന്തോ..." എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Thursday, July 20, 2006

തിളങ്ങാന്‍ വേണ്ടത്‌

കൊമ്പന്‍ ചീര്‍ക്കും മദത്താല്‍, മുകിലൊടു ഗഗനം, രാത്രി പൂര്‍ണ്ണേന്ദുവാലും,
പൈമ്പാല്‍ വാക്കാള്‍ ഗുണത്താല്‍, ജവമൊടു ഹയവും, മേളയാലമ്പലങ്ങള്‍,
ഹംസദ്വന്ദ്വത്തൊടാറും, കവിയൊടു സഭയും, വാണി വാക്‍ചിന്തയാലും,
മാണ്‍പാളുന്നൂഴി രാട്ടാ,ലുലകുകളിനനാല്‍, വീടു സത്പുത്രരാലും

"നാഗോ ഭാതി മദേന..." എന്ന ശ്ലോകത്തിന്റെ വിവര്‍ത്തനം.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Wednesday, July 19, 2006

ഈറ്റുഭേദം

എണ്ണം പെരുത്തിട്ടഴകറ്റ മക്കളെ-
ത്തിണ്ണം പെറും പന്നി തടസ്സമെന്നിയേ
മന്നോര്‍ക്കുമാരോമനയായ കുട്ടിയെ-
പ്പെണ്ണാന പെറ്റീടുമനേകനാളിനാല്‍

"സൂതേ സൂകരയുവതീ..." എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Thursday, July 13, 2006

ഉയിര്‍ത്തെഴുനേല്‍ക്കേണ്ടായിരുന്നു.




ഉയിര്‍ത്തെഴുനേല്‍ക്കേണ്ടായിരുന്നു.

ജ്യോതി പറഞ്ഞതുപോലെ ഒറ്റവാക്കില്‍ ഒരു കഥയെഴുതാനൊരു ശ്രമം.

<< എന്റെ മറ്റു കഥകള്‍

Saturday, July 08, 2006

ആശകൊണ്ട്‌...

കുഞ്ഞുണ്ണിയുടെ ഒരു കവിതയുണ്ട്‌:
ആശകൊണ്ടേ മൂസ തെങ്ങുമ്മേല്‍ക്കേറി
മടലടര്‍ന്നു വീണു
മൂസ മലര്‍ന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി

ഇപ്പറഞ്ഞതുപോലെ ആശകൊണ്ട്‌ ചില സംസ്കൃതശ്ലോകങ്ങളൊക്കെ മലയാളത്തിലാക്കി നോക്കിയിട്ട്‌ ഒരു തളപ്പുമിട്ട്‌ ഇതൊരു തൊഴിലാക്കാനുള്ള തയ്യാറെടുപ്പില്‍ ഞാനിരിക്കുമ്പോഴാണ്‌ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിലെ ഇ-സദസ്സില്‍ ജ്യോതി ഒരു സ്വന്തം സംസ്കൃതശ്ലോകം ചൊല്ലിയത്‌. എന്നാല്‍ അതു മലയാളപ്പെടുത്തിക്കളയാം എന്നു കരുതി ഞാന്‍. ഒരു വിദൂരതര്‍ജ്ജമ എന്ന വിശേഷണവുമായി കൂട്ടായ്മയില്‍ ചൊല്ലുകയും പരക്കെ കയ്യടി നേടുകയും ചെയ്തു. ജ്യോതി മാത്രം ശ്ലോകത്തിനു കീഴില്‍ നിന്നു തന്റെ പേരു മാറ്റണം എന്നഭ്യര്‍ത്ഥിച്ചു. കുത്തിച്ചോദിച്ചപ്പോഴാണ്‌ പുള്ളിക്കാരി പറയുന്നത്‌ താനുദ്ദേശിച്ചതും പരിഭാഷയില്‍ വന്നതും തമ്മില്‍ വിദൂരമായ ബന്ധം പോലുമില്ലാതെയായിപ്പോയി എന്ന്. പിന്നെ എന്തുദ്ദേശിച്ചു എന്നു ചോദിച്ചുമനസ്സിലാക്കിയിട്ട്‌ വല്ലപാടും അത്‌ ഇങ്ങനെ പരിഭാഷ ചെയ്തുവെച്ചു.

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പുള്ളു കാണാന്‍
മുളയ്ക്കുന്നൊരാക്കം പെരുക്കുന്ന ചന്തം,
വളര്‍തിങ്കളെപ്പോല്‍ത്തണു,പ്പെന്നിതെല്ലാം
വിളങ്ങും മൊഴിച്ചേലു നാവില്‍ക്കളിയ്ക്ക.

എന്തായാലും, ആ മലര്‍ന്നുവീഴ്ചയോടെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിന്‍ കീഴിലല്ലാതെ വിവര്‍ത്തനം, മൊഴിമാറ്റം എന്നൊക്കെപ്പറയുന്ന ഈ പരിപാടിയ്ക്കിറങ്ങുന്നതു നിര്‍ത്തി.

<< എന്റെ മറ്റു മനോഗതങ്ങള്‍

വാക്കു പൊലിയ്ക്കാന്‍

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍ മൊഴിച്ചേലു നാവില്‍-
ക്കളിയ്ക്കേണമെന്തും കൊടുക്കുന്ന തായേ.

ആശകൊണ്ടു നടത്തിയ ഒരു വിവര്‍ത്തനത്തിന്റെ കഥ കാണുക.

<< എന്റെ മറ്റു ശ്ലോകങ്ങള്‍