Sunday, February 06, 2022

നീലവെളിച്ചം

 


 ചിത്രത്തിന് കടപ്പാട്: ഡി സി ബുക്സ്

സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഭാർഗവീനിലയം (പുതിയ കോപ്പി) കണ്ടത്. പിന്നെ ആറുമാസത്തേക്ക് ഇരുട്ടത്ത് തനിയെ നടക്കാനും ഇരുട്ടു മുറിയിൽ കയറാനും പേടിയായിരുന്നു. അത്ര ശക്തമായിരുന്നു അതിലെ അന്തരീക്ഷസൃഷ്ടി. സിനിമ കണ്ടുകഴിഞ്ഞ് വായിച്ചതുകൊണ്ടായിരിക്കാം നീലവെളിച്ചം ഒരു പ്രത്യേകതയുമില്ലാത്ത കഥയായിട്ടാണ് അന്ന് തോന്നിയത്. മനോരാജ്യം വാരികയിൽ വന്നുകൊണ്ടിരുന്ന 'വിശദീകരിക്കാനാവാത്ത സംഭവം' എന്ന പംക്തിയിൽ വരുന്ന കഥകൾ പോലെ തോന്നി.

എന്നാൽ കഴിഞ്ഞ ദിവസം ക്ലബ്ഹൗസിലെ വായനമുറിയിൽ കേട്ടപ്പോൾ കഥയിൽനിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത്. ഇത് ബഷീറിന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്നല്ല എന്ന തോന്നൽ നിലനിൽക്കുമ്പോൾത്തന്നെ ഇതിന്റെ അടിയൊഴുക്കായി വർത്തിക്കുന്ന ഒരു പ്രമേയം ഉണ്ടെന്ന് തോന്നി. പരസ്പരഭിന്നവും ഒരു പക്ഷേ പരസ്പരവിരുദ്ധവുമായ പല വായനകൾക്ക് സാധ്യതയുള്ള ഒരു കഥയെന്ന നിലയിൽ എന്റെ തോന്നലുകൾ ഇവിടെ കുറിക്കുന്നു.

(കഥാകൃത്തിനെപ്പോലെ) ദീർഘകാലം അവിവാഹിതനായി കഴിഞ്ഞ, എന്നാൽ വിവാഹജീവിതത്തിനും പെൺകൂട്ടിനും കൊതിക്കുന്ന ഒരു പുരുഷന്റെ ഉൽക്കണ്ഠകളാണ് ഇതിൽ ഞാൻ കേൾക്കുന്നത്. മാറിക്കൊണ്ടേയിരിക്കുന്ന വീടുകൾ അയാളുടെ അല്പായുസ്സുകളായ പ്രേമബന്ധങ്ങളെ കുറിക്കുന്നു. വീട് കണ്ടെത്തിക്കഴിയുമ്പോൾ അയാൾ ഉപയോഗിക്കുന്ന സ്ത്രീലിംഗ പ്രയോഗങ്ങൾ കഥയുടെ തുടക്കത്തിൽത്തന്നെ കാണാം. പർദ്ദയിൽ ഒളിപ്പിച്ച് ആരും കാണാതെ സൂക്ഷിക്കണം എന്നൊക്കെയാണ് അയാൾ ആഗ്രഹിക്കുന്നത്. പിന്നെ കഥയിൽ വീടും 'വീടരും' തിരിച്ചറിയാൻ പറ്റാത്തതുപോലെ കൂടിക്കലരുകയാണ്. താൻ കൊതിച്ച് കൈക്കലാക്കിയ പെണ്ണ് ഒരു ഉടഞ്ഞ പ്രണയത്തിന്റെ ജീവിക്കുന്ന പ്രേതമാണെന്നും പുരുഷവിദ്വേഷം കൊണ്ട് നിറഞ്ഞ് തുളുമ്പുകയാണെന്നും അയാൾ മനസ്സിലാക്കുന്നു. പിന്നെ ആശ്വസിക്കുന്നത് തനിക്ക് മന്ത്രം അറിയാം എന്ന് ചിന്തിച്ചാണ്. ആ മന്ത്രം എന്താണെന്ന് കഥയിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെങ്കിലും നമ്മൾ കാണുന്നത് നായകൻ നായികയുമായി സംസാരിക്കാൻ തയ്യാറാകുന്നതാണ്. സംഗീതം, സാഹിത്യം, സൗഹൃദം അയാൾ അവളുമായി പങ്കുവെക്കുന്നു. അവൾക്കായി പനിനീർത്തോട്ടം ഒരുക്കുന്നു. (സുഹൃത്തുക്കളെ ഭാര്യ അംഗീകരിക്കണം എന്ന ആഗ്രഹം/ശാഠ്യം പൂവമ്പഴത്തിലും കാണാം.) എന്നിട്ടും, കഴുത്തു ഞെരിക്കില്ല അവൾ എന്ന് മനസ്സിലായിക്കഴിയുമ്പോൾ അയാൾ അവളെ അവഗണിക്കുന്നു, മറക്കുന്നു, പരേതാത്മാക്കളെപ്പോലെ പരിഗണിക്കുന്നു.

ഒടുക്കം, സർഗശക്തി അന്ധകാരത്തിൽ മുങ്ങുന്ന ഒരു യാമത്തിൽ, 'നിനക്ക് നിന്റെ ഭാർഗവിക്കുട്ടിയോട് ചോദിക്കാമായിരുന്നല്ലോ' എന്ന് സുഹൃത്ത് പറഞ്ഞുകഴിയുമ്പോഴാണ് അവളാണ് തന്റെ നീലവെളിച്ചത്തിന്റെ ഇന്ധനം എന്ന് അയാൾ തിരിച്ചറിയുന്നത്.

 

Sunday, March 21, 2021

സക്കറിയയ്ക്ക് ആദരം


'ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക' (ലാനാ)യുടെ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ പുരസ്കാര സമ്മാനിതനായ സക്കറിയയ്ക്ക് ആദരം
ർപ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ എഴുതിവായിച്ച കുറിപ്പ്:

നമസ്കാരം


മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാലിൻ്റെ ഒരു ആരാധകനെ സങ്കല്പിക്കുക. ഓരോ സിനിമയും പലതവണ കാണും. പറ്റിയാൽ ദിവസവും പോകും. അങ്ങനെയിരിക്കുന്ന ആളോട് ഇഷ്ടതാരത്തെപ്പറ്റി രണ്ടുമിനിറ്റ് സംസാരിക്കാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചുനോക്കുക. അതുപോലുള്ള ഒരു അമിതാവേശത്തോടെയാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. ആവേശം അമിതമാകുമ്പോൾ ഉണ്ടാകാനിടയുള്ള വികാരത്തള്ളൽ ഒഴിവാക്കാൻവേണ്ടി, എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പാണ് ഞാനിവിടെ വായിക്കുന്നത്. കാരണം, അമിതവൈകാരികത എന്നത് സ്വന്തം എഴുത്തിൽനിന്ന് ഒഴിവാക്കിനിർത്താൻ എന്നും ശ്രദ്ധിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണ് സക്കറിയ. ബഷീറിനെപ്പോലെ, കാരൂരിനെപ്പോലെ, എം. പി. നാരായണപിള്ളയെപ്പോലെ കഥാപാത്രങ്ങളിൽനിന്ന് ഒരു അകലം സൂക്ഷിച്ചിട്ടുള്ള കാഥികനാണ് സക്കറിയയും, ആ കഥാപാത്രങ്ങൾ യേശുവോ അൽഫോൻസാമ്മയോ ഗീവറുഗീസ് പുണ്യവാളനോ ആയാലും ബാല്യം കഴിഞ്ഞിട്ടില്ലാത്ത കുട്ടിയോ തവളയോ കൊതുകോ ബഹിരാകാശജീവിയോ ആയാലും.


ഭൂരിപക്ഷം മലയാളികളും സക്കറിയയെ അറിയുന്നത് ഒരു കഥാകൃത്ത് എന്ന നിലയിലായിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിൻ്റെ ഒരു കഥപോലും വായിച്ചിട്ടില്ലാത്തവരെപ്പോലും ആ ലേഖനങ്ങളും യാത്രാവിവരണങ്ങളും വായിച്ചിരിക്കും, ആ പ്രസംഗങ്ങൾ കേട്ടിരിക്കും എന്നാണ് ഞാൻ കരുതുന്നത്. വായിച്ചവരെയെല്ലാം മാനസാന്തരപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ചിന്തിപ്പിക്കാനും അസ്വസ്ഥരാക്കാനും ലജ്ജിപ്പിക്കാനും അവയ്ക്ക് കഴിഞ്ഞിരിക്കും എന്ന് ഉറപ്പാണ്. ആരും പറയാൻ മടിക്കുന്ന അപ്രിയസത്യങ്ങൾ തുറന്നുപറയാൻ തയ്യാറാകുന്നതിൻ്റെ പേരിൽ ഇത്രയധികം ശത്രുക്കളെ സമ്പാദിച്ചിട്ടുള്ള സാംസ്കാരികനായകന്മാർ വേറെയുണ്ടാകില്ല. ഐ എസ് ആർ ഓ ചാരക്കേസ് ആഘോഷിച്ച, ഉദ്യോഗസ്ഥന്മാരുടെ അപകീർത്തിയെ വില്പനച്ചരക്കാക്കിയ പത്രങ്ങൾ തന്നെ പിൽക്കാലത്ത് ആ കേസ് അടിസ്ഥാനരഹിതമായിരുന്നെന്ന് തെളിഞ്ഞപ്പോൾ അവരെ രക്തസാക്ഷികളാക്കാൻ മുന്നോട്ടുവന്നപ്പോൾ സക്കറിയ അതിനെ ചോദ്യം ചെയ്തു. സത്‌നാം സിങ്ങ് എന്ന് പേരുള്ള, മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവാവ് മാതാ അമൃതാനന്ദമയി മഠത്തിൽ വെച്ച് നടന്ന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടപ്പോൾ, അതിലെ ദുരൂഹതകളെപ്പറ്റി എഴുതാൻ ഒരു പ്രമുഖപത്രങ്ങളും തയ്യാറാകാതിരുന്നപ്പോൾ, അതിനെതിരെ ശബ്ദമുയർത്തിയത് സക്കറിയയാണ്. ഇൻഡ്യ എന്ന രാഷ്ട്രം നേരിടുന്ന എക്കാലത്തെയും ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന് വ്യക്തമാക്കാൻ ഇത്രയുമധികം എഴുതുകയും സംസാരിക്കുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ കേരളത്തിലുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാൻവേണ്ടി സദാചാരപൊലീസിങ്ങിന് തുനിഞ്ഞ സിപിഎമ്മിനെ പരിഹസിച്ചതിന് കൈയേറ്റശ്രമത്തിന് ഇരയായി അദ്ദേഹം. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ റ്റി. ജെ. ജോസഫ് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിന് വിധേയനായപ്പോൾ അതിൽ കപടനിലപാടുകൾ പുലർത്തിയ ഇടത് ഭരണകൂടത്തെയും കത്തോലിക്കാസഭാനേതൃത്വത്തെയും നിശിതമായി വിമർശിച്ചു സക്കറിയ. അധികാരസ്ഥാപനങ്ങളെ എന്നും അസ്വസ്ഥരാക്കിയിട്ടുള്ള ഒരു ഉറച്ച ശബ്ദം. 


എന്നാൽ, ഈ സത്യങ്ങൾ വിളിച്ചുപറയാൻ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയായിരുന്നെങ്കിൽ, മറ്റാർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ലാത്തതുപോലുള്ള അദ്ദേഹത്തിൻ്റെ കഥകൾ ഇതിലുമധികം ഉണ്ടായേനെ എന്ന് ചിന്തിച്ചുപോകുന്നു. മലയാളനിരൂപണസാഹിത്യം തന്നെ അളന്നുതീർന്നിട്ടില്ലാത്ത ഒരു കഥാപ്രപഞ്ചത്തെപ്പറ്റി ആധികാരികമായി എന്തെങ്കിലും പറയാൻ കഴിയും എന്നൊരു മിഥ്യാധാരണ സ്വയം പുലർത്തുന്ന ആളല്ല ഞാൻ. ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും വായിക്കുമ്പോൾ സ്കൂളിൽ പഠിക്കുകയായിരുന്ന, ഭാസ്കര പട്ടേലർ വായിക്കുമ്പോൾ കോളേജിൽ പഠിക്കുകയായിരുന്ന, കഥകൾ എഴുതാൻ ആഗ്രഹിക്കുന്ന, ഒരാളെന്ന നിലയിൽ മാത്രമാണ് ഇങ്ങനെ ചിന്തിച്ചുപോകുന്നത്. സക്കറിയ എഴുതിയിട്ടുള്ള ആകെ കഥകളുടെ പകുതിപോലും വായിച്ചിട്ടുള്ള ഒരാളല്ല ഞാൻ. എന്നാൽ, ഇടയ്ക്കിടെ ഞാൻ ഓർക്കുന്ന ഒരു രണ്ടുഡസൻ കഥകളെങ്കിലും അദ്ദേഹത്തിൻ്റേതാണ്. രാധ രാധ മാത്രം, അന്നമ്മ ടീച്ചർ: ഒരു ഓർമ്മക്കുറിപ്പ്, ശന്തനുവിൻ്റെ പക്ഷികൾ, ഇതാ ഇവിടെവരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു, ആർക്കറിയാം, പണിമുടക്ക്, കുഴിയാനകളുടെ ഉദ്യാനം, തീവണ്ടിക്കൊള്ള, മൂന്നാംകിട സാഹിത്യത്തിൻ്റെ അന്ത്യം, അവസാനത്തെ ഷോ, പ്രപഞ്ചത്തിൻ്റെ അവശിഷ്ടങ്ങൾ തുടങ്ങിയ കഥകൾ വായിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽക്കിടന്ന് വളരുകയാണ്. അമേരിക്കൻ മലയാളി ജീവിതത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കഥ എഴുതിയിട്ടുള്ളത് ഒരു അമേരിക്കൻ മലയാളിയല്ല, സലാം അമേരിക്ക എഴുതിയ സക്കറിയയാണ്. 


അതുപോലെ, റ്റി എൻ ഗോപകുമാറിൻ്റെ ശുചീന്ദ്രം രേഖകൾ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക ഇന്നത്തെ കാലത്ത് ഭാഷ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കരുത് എന്ന വിഷയത്തിൽ ഒരു മാനിഫെസ്റ്റോ പോലെ എപ്പോഴും ഓർമ്മിക്കുന്ന ഒരു കൃതിയാണ്.


സാഹിത്യത്തിന് കേരളസർക്കാർ നൽകുന്ന പരമോന്നത പുരസ്കാരം ഏറ്റുവാങ്ങുന്ന ഈ അവസരത്തിൽ ശ്രീ. സക്കറിയയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നതോടൊപ്പം ഇനി വരുന്ന വർഷങ്ങളിൽ കഥയ്ക്കും നോവലിനും വേണ്ടി കൂടുതൽ സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. 


നന്ദി.

 

<< തോന്നിയവാസം

 

Saturday, September 26, 2020

അരാഷ്ട്രീയ ബുദ്ധിജീവികൾ ഭേദ്യം ചെയ്യപ്പെടും


ഒരു നാൾ,

എൻ്റെ നാട്ടിലെ 

അരാഷ്ട്രീയബുദ്ധിജീവികളെ

ഇവിടുത്തെ ഏറ്റവും കരുത്തന്മാരായ നേതാക്കൾ

ചോദ്യം ചെയ്യും.

ഏകാന്തമായ ഒരു ചെറുജ്വാല പോലെ

പാർട്ടിഫണ്ട് 

കെട്ടടങ്ങിയ സമയത്ത്

നിങ്ങൾ എന്താണ് ചെയ്തത് 

എന്ന് അവർ ചോദിക്കും.


മകൾക്ക് ജോലി ആയോ എന്നോ

മകൻ്റെ പഠിത്തം കഴിഞ്ഞോ എന്നോ

അവർ ചോദിക്കില്ല.

പ്രസ്താവനയിൽ ഒപ്പിടാനോ

പ്രചാരണഗാനം എഴുതിത്തരാനോ

അവർ ആവശ്യപ്പെടില്ല.

ഒട്ടേ റെനോ കാസ്റ്റീലോയുടെ 

ഉച്ചാരണം എന്താണെന്നോ

റഷ്യയിൽ ഇപ്പോൾ 

എന്താണ് സംഭവിക്കുന്നതെന്നോ

ചോദിക്കില്ല.


ഭരണഭാഷാ വിഷയത്തിലോ

പരിസ്ഥിതിയുടെ കാര്യത്തിലോ

ഉള്ള വിദഗ്ധവും സുചിന്തിതവുമായ

അഭിപ്രായങ്ങൾ അവർ ആരായില്ല.


അന്ന് ഉന്നതരായ നേതാക്കൾ വരും.

അരാഷ്ട്രീയബുദ്ധിജീവികളുടെ

പ്രബന്ധങ്ങളിലും കാർട്ടൂണുകളിലും കവിതകളിലും

ഇടമില്ലാതിരുന്നവർ,

തിളങ്ങാൻ പുരസ്കാരങ്ങളും

വിളങ്ങാൻ ചാനലുകളും തന്നവർ,

ഡ്രൈവിങ്ങിന് അതിവേഗപാതകളും

ഷോപ്പിങ്ങിന് മാളുകളും പണിതവർ,

ചലച്ചിത്രോത്സവങ്ങളും സെമിനാറുകളും 

ഹർത്താലുകളും നടത്തിയവർ.

അവർ വരും.

വന്ന് ചോദിക്കും:


“അന്വേഷണക്കമ്മീഷനുകൾ ഞങ്ങളെ

നിർത്തിപ്പൊരിച്ചപ്പോൾ,

മാധ്യമങ്ങൾ വിചാരണചെയ്തപ്പോൾ

എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ?”


അരാഷ്ട്രീയബുദ്ധിജീവികളേ,

അപ്പോൾ നിങ്ങൾക്ക് ഉത്തരം മുട്ടും.

ആത്മനിന്ദയുടെ സന്നദ്ധസൈന്യം 

നിങ്ങളെ കൈകാര്യം ചെയ്യും.

സ്വന്തം നിസ്സാരത 

നിങ്ങളെ വെട്ടിനിരത്തും.

നിങ്ങൾക്ക് മിണ്ടാൻ കഴിയില്ല.


മൂലകവിതയുടെ പരിഭാഷ കാണുക: മലയാളത്തിൽ ഇംഗ്ലീഷിൽ



Sunday, August 02, 2020

മഹാഭാരതം കുറിപ്പുകൾ 16-18


പതിനാറ്




മുമ്പ് പറഞ്ഞതുപോലെ, മഹാഭാരതത്തിൻ്റെ വ്യാസവിരചിതമായ രൂപം ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടെന്നായിരുന്നു ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണം കേൾക്കുന്നതുവരെ എൻ്റെ ധാരണ. എന്നാൽ, അക്കാര്യം ഇന്നത്തെ നിലയിൽ സാധ്യമല്ല എന്ന് ഇതിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സംശോധിതപാഠം തയ്യാറാക്കുന്നതിനുവേണ്ടി ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗിച്ച കൈയെഴുത്തുപ്രതികളിൽ ഏറ്റവും പഴക്കമുള്ളത് പതിനാറാം നൂറ്റാണ്ടിൽനിന്നുള്ളതാണ്. മഹാഭാരതം ഉണ്ടായിട്ട് ആയിരമോ ആയിരത്തഞ്ഞൂറോ കൊല്ലമെങ്കിലും കഴിഞ്ഞുമാത്രം എഴുതപ്പെട്ടത്. ഈ ആയിരത്താണ്ടിനുള്ളിൽ എന്തൊക്കെ പരിണാമങ്ങളിലൂടെയാണ് ഈ കൃതി കടന്നുപോയത് എന്ന് കൃത്യമായി കണ്ടെത്താൻ ഒരു മാർഗവുമില്ല. ഇൻഡ്യയിലെ കാലാവസ്ഥയുടെയും മറ്റും പ്രത്യേകതകൊണ്ട് പതിനാറാം നൂറ്റാണ്ടിനുമുമ്പുള്ള കൈയെഴുത്തുപ്രതികൾ കണ്ടുകിട്ടാനുള്ള സാധ്യതയും ഇല്ല.

ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെ വിശകലനം ചെയ്ത് പ്രക്ഷിപ്ത ഭാഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും സർവസമ്മതമായ പാഠങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.


കേട്‌കർ എന്ന പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ട് ശ്രീ. സുനിൽ പറയുന്നത് നൂറ്റാണ്ടുകളിലൂടെ പടർന്നുപന്തലിച്ച ഒരു പേരാലിനെപ്പോലെയാണ് മഹാഭാരതം എന്നാണ്. തായ്ത്തടി ഏതാണ്, ഊന്നുവേരിന് തിടംവെച്ചത് ഏതാണ് എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു പടർപ്പ്.

ബ്രാഹ്മണപുരോഹിതരുടെ അധീനതയിലായിരുന്ന വേദങ്ങൾ ഒരു അക്ഷരത്തിൽ പോലും മാറ്റം വരാതെ ആലാപനരീതിയുൾപ്പെടെ കാത്തുസൂക്ഷിച്ചാണ് തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിപ്പോന്നത്. എന്നാൽ, മഹാഭാരതം പോലുള്ള കൃതികൾ നിരന്തരം കൂട്ടിച്ചേർത്തും വികസിപ്പിച്ചുമാണ് കൈമാറിയത്. പല പ്രദേശങ്ങളിൽ പ്രചരിച്ച നാടോടി ആഖ്യാനങ്ങൾ തിരികെ സംസ്കൃതപാഠത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.

മഹാഭാരതത്തിൻ്റെ ആദിരൂപത്തെക്കുറിച്ചും ശുദ്ധപാഠത്തെക്കുറിച്ചുമുള്ള വ്യാകുലതകളൊന്നും ശ്രീ. സുനിലിനെ അലട്ടുന്നില്ല എന്നു മാത്രമല്ല, എങ്ങനെയെങ്കിലും ആ ശുദ്ധപാഠത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽത്തന്നെ അത് വിരസമായ ഒരു കൃതിയായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ന് നമ്മെ മഹാഭാരതത്തിലേക്ക് ആകർഷിക്കുന്ന നാടകീയവും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളിൽ പലതും അതിൽ ഉണ്ടാകില്ല.
അതിനും പുറമെ, ശ്രീ. സുനിലിൻ്റെ സമീപനം സാംസ്കാരികചരിത്രത്തിൻ്റേതായതുകൊണ്ട് സമൂഹത്തിൽ പ്രവർത്തിച്ച പാഠം എന്താണ് എന്നതാണ് അദ്ദേഹത്തിൻ്റെ വിഷയം.


പതിനേഴ്


പുരാണേതിഹാസങ്ങളിൽ കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലുകളും നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ഏത് ഭാരതീയനോട് ചോദിച്ചാലും ഉണ്ട് എന്ന മറുപടി പ്രതീക്ഷിക്കാം. അതിൻ്റെ അർത്ഥം മിക്കപ്പോഴും ശാശ്വതമായ ധർമ്മം എന്നൊരു സാധനം ഉണ്ടെന്നും അതിൻ്റെ പ്രതിരൂപങ്ങളാണ് ഇതിഹാസനായകന്മാർ എന്നും അതിന് വിപരീതമായി കാണുന്നതെല്ലാം പിൽക്കാലത്ത് സ്ഥാപിതതാത്പര്യക്കാർ കൂട്ടിച്ചേർത്തതാണ് എന്നുമാണ്. അങ്ങനെ പറയുമ്പോൾ നമ്മൾ ചെയ്യുന്നത് വാസ്തവത്തിൽ ഇന്നത്തെ ധാർമികമൂല്യങ്ങളെ ശാശ്വതങ്ങളായി ധരിക്കുകയും അതിലേക്ക് ഇതിഹാസങ്ങളെ വെട്ടിച്ചുരുക്കാൻ ശ്രമിക്കുകയുമാണ് എന്ന് നമ്മൾ തന്നെ അറിയാറില്ല.

കൈയെഴുത്തുപ്രതികൾ പകർത്തപ്പെടുമ്പോഴും കഥകൾ വാമൊഴിയായി പ്രചരിക്കുമ്പോഴും പറയുന്നവരുടെയും കേൾക്കുന്നവരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് അതിൽ നിരന്തരം മാറ്റങ്ങൾ വരുത്തപ്പെടുന്നുണ്ട്. പാണ്ഡവവംശജനായ ജനമേജയനോട് പറയപ്പെടുന്നതായതുകൊണ്ടാണ് ഭാരതം പാണ്ഡവപക്ഷത്തുനിന്ന് ആയതെന്ന് ശ്രീ. കെ. സി. നാരായണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നും മഹാഭാരതകഥകൾ സമാഹരിക്കുകയും പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നവർ വിട്ടുകളയുകയും മാറ്റം വരുത്തുകയും ചെയ്യുന്ന ഭാഗങ്ങൾ നോക്കിയാൽ അവരുടെ താത്പര്യങ്ങൾ പലപ്പോഴും വ്യക്തമാകും. ആത്മീയമോ രാഷ്ട്രീയമോ ആയ അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ‘കൃഷ്ണൻ അങ്ങനെ പറയില്ല’, ‘യുധിഷ്ഠിരൻ അങ്ങനെ ചെയ്യില്ല’ എന്നൊക്കെയുള്ള തോന്നലുകളെ അടിസ്ഥാനമാക്കി നിരന്തരം മാറ്റം വരുത്തിയിട്ടുണ്ട്, ഇന്നും വരുത്തുന്നുണ്ട്. ശ്രീ. സുനിൽ പറഞ്ഞ ഒരു ഉദാഹരണമനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൽ ഗോരഖ്‌പുരിലെ ഗീതാ പ്രസ്സ് മഹാഭാരതം പ്രസിദ്ധീകരിച്ചപ്പോൾ പാണ്ഡവർ മൃഗങ്ങളെ (മൃഗാൻ) ഭക്ഷിച്ചിരുന്നു എന്നത് തേൻ (മധൂൻ) എന്ന് തിരുത്തി.

പക്ഷേ, ഇത്തരം അധികാരകേന്ദ്രങ്ങൾ മഹാഭാരതപാഠത്തിൽ വരുത്തുന്ന മാറ്റങ്ങളെ ഒഴിവാക്കാൻ നമുക്ക് മാർഗമില്ലാത്തതുകൊണ്ട് ഉണ്ടാകുന്ന ഒരു അസന്തുലിതാവസ്ഥയുണ്ട്. നാടോടി, വാമൊഴി ആഖ്യാനങ്ങൾ അവഗണിക്കപ്പെടുന്നു എന്നതാണത്. ഈ പ്രശ്നത്തെ ശ്രീ. സുനിൽ പരിഹരിക്കുന്നത് അത്തരം ആഖ്യാനങ്ങളെയും മഹാഭാരതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള കലാസാഹിത്യസൃഷ്ടികളെയുമെല്ലാം തൻ്റെ പരിഗണനയ്ക്കകത്തേക്ക് കൊണ്ടുവന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ ശ്രീ. വി. വിജയകുമാർ തൻ്റെ വായനയിൽ വിശേഷിപ്പിച്ചതുപോലെ ശരിക്കും ബഹുസ്വരാത്മകമാണ് ശ്രീ. സുനിലിൻ്റെ സമീപനം.


പതിനെട്ട്


മഹാഭാരതം എന്ന കൃതി ഒന്നോ ഒന്നിലധികമോ കേന്ദ്രപ്രമേയങ്ങൾ ഉള്ളതാണ് എന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നത്.
മഹാഭാരതത്തിൻ്റെ വിഷയം ഭക്തിയാണ് എന്നോ ആത്മാന്വേഷണമാണെന്നോ പറയുന്നു അധ്യാത്മവാദികൾ. ജയത്തിൻ്റെ, ധർമ്മാർത്ഥകാമങ്ങളുടെ ശൂന്യത ചിത്രീകരിച്ച് പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്ക് നയിക്കുകയാണ് അത് ചെയ്യുന്നതെന്ന് അവർ വിശ്വസിക്കുന്നു.

എന്നാൽ, മഹാഭാരതകഥകളുടെ ആഖ്യാനങ്ങളൊന്നും ഈ വാദത്തിന് നിരക്കുന്നതല്ല. കഥകളിയിലും കൂത്തിലും തുള്ളലിലും നാടൻ കലാരൂപങ്ങളിലുമെല്ലാം ഭക്തി വെറും പുറംപൂച്ചാണ്. അമ്പലങ്ങളിലും മറ്റും വേദി സംഘടിപ്പിക്കാൻ വേണ്ടി ഒരു ധ്യാനശ്ലോകമോ മംഗളശ്ലോകമോ ഉണ്ടായാൽ പോലും ഈ കലാരൂപങ്ങൾ കൈകാര്യം ചെയ്ത പ്രമേയങ്ങൾ ആത്മീയമായിരുന്നില്ല. യയാതി പോലെയുള്ള നോവലുകൾ വൈരാഗ്യത്തിൽ അവസാനിച്ചെങ്കിലും കഥയുടെ കാമ്പ് മുഴുവൻ രാഗദ്വേഷങ്ങളിലാണ് വികസിച്ചത്.

ധർമ്മമാണ് മഹാഭാരതത്തിൻ്റെ വിഷയം എന്ന സമീപനമാണ് കുട്ടികൃഷ്ണമാരാർ സ്വീകരിച്ചത്. ധർമ്മം എന്താണ്, എന്തല്ല എന്ന അന്വേഷിക്കുകയും ധർമ്മവും അധർമ്മവും തിരിച്ചറിയാനാകാത്തവിധം കലർന്നുപോകുന്ന കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുകയും ധർമ്മം തേടി പുറപ്പെട്ട് അധർമ്മത്തിലെത്തിച്ചേരുന്ന മനുഷ്യജീവികളെ കാണിച്ചുതരികയും ചെയ്യുന്ന കൃതിയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

എന്നാൽ, മഹാഭാരതം കേന്ദ്രപ്രമേയമുള്ള ഒരു കൃതിയല്ല എന്ന സമീപനമാണ് ശ്രീ. സുനിൽ പി. ഇളയിടത്തിൻ്റേത്. എങ്ങനെയൊക്കെ വ്യാഖ്യാനിച്ചു കഴിഞ്ഞാലും പിന്നെയും ബാക്കിയാകുന്ന, ഏതൊക്കെ ഗുണപാഠങ്ങളിലേക്ക് ചുരുക്കാൻ ശ്രമിച്ചാലും അതിന് വിപരീതമായ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കൃതിയാണ് ഇത് എന്ന് അദ്ദേഹം പറയുന്നു.

മാത്രവുമല്ല, കേന്ദ്രം അന്വേഷിച്ചുള്ള ഈ യാത്രയുടെ പ്രേരണ എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓരോ വ്യക്തിയ്ക്കും ഒരു വ്യക്തിത്വം ഉണ്ട് എന്നും അതുപോലെ തന്നെ ഓരോ കൃതിക്കും ആന്തരികമായ ഒരു സത്തയുണ്ട് എന്നും സങ്കല്പിക്കുന്ന സത്താവാദം എന്ന ദർശനമാണ് ഇതിനു പിന്നിൽ. മഹാഭാരതത്തിൽ ഒരു കേന്ദ്രം തെരഞ്ഞുപോകുകയും അത് കണ്ടെത്താൻ കഴിയാതെവരുമ്പോൾ ഹതാശരാകുകയും ചെയ്ത പാശ്ചാത്യപഠിതാക്കളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ അർത്ഥത്തിലും വികേന്ദ്രീകരണമാണ് ശ്രീ. സുനിലിൻ്റെ സമീപനത്തിൻ്റെ സ്വഭാവം. പാഠത്തിനുള്ളിൽ അർത്ഥം തെരഞ്ഞുപോകുന്നതിനു പകരം പാഠത്തെത്തന്നെ പാഠ്യവസ്തുവാക്കുന്നു അദ്ദേഹം.


<< ????? ????? ???????????